04/09/2025
കണ്ണാടി പായയും , ഉപ്പുകുന്ന് ആദിവാസി മേഖലയും - ചില കൗതുക വിശേഷങ്ങൾ ..
പ്രകൃതി കെട്ടിയ കോട്ടയായ പശ്ചിമഘട്ട മലനിരകളിലെ ഒരു വനഗ്രാമമാണ് , ഇടുക്കി ജില്ലയിലെ ഉപ്പുകുന്ന് . ഊരാളി ഗോത്രവർഗ്ഗത്തിന്റെ പാരമ്പര്യ ഭൂമികയാണിത് . ആ പ്രദേശവാസിയായ അംബുജം ഭാസ്‌ക്കരൻ , കണ്ണാടി പായ നിർമ്മാണ വിദഗ്ധയാണ് . കേന്ദ്ര സർക്കാരിന്റെ , 2022-ലെ ഭൗമസൂചികാ ബഹുമതി പട്ടികയിൽ സ്ഥാനം നേടിയ ഒരു കരകൗശല ഉത്പന്നമാണ് കണ്ണാടിപ്പായ . അതിന്റെ നിർമ്മാണത്തിന് , അപൂർവ്വ ഈറ്റ ഇനമായ മയീറ്റ അഥവാ ഞുഞ്ഞൂൽ ഈറ്റ ( Tienostachyum Wightii) ഉപയോഗിയ്ക്കുന്നു . ഒരു കാലത്ത് നിരവധി നിത്യോപയോഗ സാമഗ്രികളും കലാവിഷ്‌കൃതവസ്തുക്കളും മയീറ്റയെ അടിസ്ഥാനമാക്കി മധ്യ കേരളത്തിലെ ആദിവാസ ഗോത്ര വിഭാഗങ്ങളായ ഊരാളികൾ , മന്നാൻ ,മുതുവാൻ , കാടർ , പണിയർ മുതലായവർ ഉത്പാദിപ്പിച്ചിരുന്നു .
കാർഷികരംഗം
സുഗന്ധവ്യഞ്ജനങ്ങളുടെയും നാണ്യവിളകളുടെയും കലവറയാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ ഇടുക്കി . മയീറ്റ സമൃദ്ധിയായി വളരുന്ന ഉപ്പുക്കുന്ന് , വെണ്മണി പോലെയുള്ള പ്രദേശങ്ങളിൽ പണ്ട് നെല്ലായിരുന്നു മുഖ്യവിള . പിൽക്കാലത്ത് അവിടുത്തെ ജനത സമ്മിശ്രകൃഷിരീതി സ്വീകരിച്ചു .ഏലം , കുരുമുളക് , ജാതി ,ഗ്രാമ്പു ,കൊക്കോ ,കശുവണ്ടി , റബ്ബർ ,തുടങ്ങിയ വിളകളെ അവർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു . പലതരം കിഴങ്ങുവർഗ്ഗങ്ങൾ , ഈന്ത് ,മൂട്ടിപ്പഴം ,തേൻ , വള്ളിച്ചെടിയിൽ ഉണ്ടാകുന്ന മക്ക് കായ തുടങ്ങിയവ ഈകൂട്ടരുടെ പാരമ്പര്യ ഭക്ഷണ പദാർത്ഥങ്ങളാകുന്നു .
മക്ക് കായ്
മക്ക് കായ്കൾ വേനൽക്കാലത്ത് വള്ളിപ്പടർപ്പുകളിൽ ഉണങ്ങിക്കിടക്കും . അവ കുട്ടകളിൽ ശേഖരിച്ച് കനലിൽ ചുട്ടെടുക്കുന്നു .അതിനുശേഷം മക്കിനെ രണ്ട് പ്രാവശ്യം കഴുകുന്നു . അടുത്തപടിയായി അവയുടെ വിഷാശം ( കട്ട് ) കളയുന്നതിന് അഞ്ചു പ്രാവശ്യം വെള്ളമൂറ്റി കഴുകിയെടുക്കുന്നു .പിന്നീട് അത് പൊടിച്ചെടുത്ത് പുഴുക്ക് പോലെയുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നു . ആദിവാസി ഗോത്ര പാരമ്പര്യ വൈദ്യ പ്രകാരം , മനുഷ്യശരീരാ- സ്ഥികളുടെ ബലം വർദ്ധിപ്പിയ്ക്കുന്നതിന് മക്ക് വിഭവങ്ങൾ അത്യുത്തമമാണ് .
ഊരാളി ഭാഷ , കലകൾ
ഉപ്പുക്കുന്ന് നിവാസികൾ മലയാള ഭാഷയാണ് സംസാരിയ്ക്കുന്നതെങ്കിലും അവരുടെ മാതൃഭാഷ ഊരാളി ഭാഷയാണ് . അതിന് ലിപിയില്ല . എന്നാൽ വഞ്ചു വയൽ ട്രൈബൽ കോളനിയിലെ അംഗങ്ങൾ, ഊരാളിഭാഷയിൽ സംസാരിയ്ക്കണമെന്ന് അലിഖിത നിയമമുണ്ട് .കാട്ടുതീ പടരുന്ന , അറ്റവേനലിൽ ഉപ്പിന്റെ നിറമുള്ള ചില കുന്നുകൾ ദൃശ്യമാകുന്ന മേഖല , ഉപ്പുകുന്ന് എന്നറിയപ്പെട്ടു .
കമ്പ്കളി , ചവിട്ടുകളി തുടങ്ങിയ നാടൻ കലാരൂപങ്ങൾ പാട്ടുകളുടെ അകമ്പടിയോടെ പരമ്പരാഗതമായി അവർ അവതരിപ്പിച്ചുവരുന്നു . ഓണം , വിഷു , കല്യാണം ,അടിയന്തിരം പോലെയുള്ള സാമൂഹ്യ കൂട്ടായ്മയുടേതായ സന്ദർഭങ്ങളിൽ ആണ് ഈ രണ്ട് കലാരൂപങ്ങൾ അവതരിപ്പിച്ചു വരുന്നത് . സന്ധ്യ മുതൽ പുലരുവോളം ഈ സംഘനൃത്തങ്ങൾ തുടരുന്ന പതിവുണ്ട് . ശബരിമലയിലേക്ക് ഉപ്പുകുന്നിൽ നിന്ന് ഒരു ദിവസത്തെ കാൽനട ദൂരമുണ്ട് . തെരുവുകുന്നിലാണ് നാട്ടുകാരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത് . അവിടെ ദേവി , ഗണപതി , അയ്യപ്പൻ എന്നീ മൂർത്തികളുടെ പ്രതിഷ്‌ഠയുണ്ട് . എന്നാൽ ഉപ്പുകുന്നിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രം , ചേലക്കാട് കോവിൽ ആകുന്നു .
കണ്ണാടിപ്പായ
മയീറ്റ ഉപയോഗിച്ച് കണ്ണാടിയുടെ മാതൃകയിൽ നെയ്തെടുക്കുന്നതും ചതുരക്കണ്ണാടികൾ കൂടി ചേരുന്ന ഡിസൈനുകളോട് സാമ്യമുള്ളതും പ്രകാശം പതിയ്ക്കുമ്പോൾ കണ്ണാടിപോലെ തിളങ്ങുന്നതും ദശാബ്ദങ്ങളോളം ഈട് നിൽക്കുന്നതും മുളങ്കുറ്റിയിൽ ചുരുട്ടി വയ്ക്കാവുന്നത്ര മയവും വഴക്കവും ഉള്ളതുമായ സവിശേഷതകൾ അടങ്ങിയവയാണ് കണ്ണാടിപ്പായ . ഒരുകാലത്ത് ഇടുക്കി പ്രദേശങ്ങൾ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു . ഇടുക്കിയിലെത്തിയിരുന്ന രാജകീയ ഉദ്യോഗസ്ഥർ , ബ്രിട്ടീഷുകാരായ വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് കണ്ണാടിപ്പായ ,തടുക്ക് മുതലായവ മുളംങ്കുറ്റികളിൽ വച്ച് സമ്മാനിച്ചിരുന്നു . ഇക്കാലത്ത് കണ്ണാടിപ്പായയുടെ ഒരു സ്‌ക്വയർ ഫീറ്റിന് 1500 രൂപ വിലയുണ്ട് . കിടക്കപ്പായ , നിസ്‌ക്കാരപ്പായ കലാവിഷ്ക്കാരത്തിനുള്ള തടുക്ക് എന്നീ രീതികളിലെല്ലാം കണ്ണാടിപ്പായ ഉപയോഗിയ്ക്കുന്നുണ്ട് .
ഉപ്പുകുന്ന് , വെണ്മണി പ്രദേശങ്ങളിലേയ്ക്ക് മയീറ്റയുടെ വളർച്ച പരിമിതപ്പെട്ടിരിയ്ക്കുന്നു .പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ ( KFRI ) ആഭിമുഖ്യത്തിൽ തൃശൂരിൽ മയീറ്റ നട്ടുപിടിപ്പിയ്ക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട് . മയീറ്റയുടെ ലഭ്യത പരിമിതപ്പെട്ടതോടുകൂടി ആദിവാസി ഊരുകളിലെ അധികം പേരും മുള ഉത്പന്നങ്ങൾ നിർമ്മിയ്ക്കുന്നതിൽ താല്പര്യം കാണിക്കുന്നില്ല . കണ്ണാടിപ്പായയുടെ നിർമ്മാണത്തിന് , അതിൽ അതി വൈദഗ്ദ്ധ്യം ആവശ്യമാണ് . സൂക്ഷ്മതയോടെ ചെയ്യേണ്ട ഈ കരകൗശല വേലയിലേയ്ക്ക് കൂടുതൽ ആളുകൾ ഇറങ്ങിത്തിരിയ്ക്കുന്നില്ല .ഈ പശ്ചാത്തലത്തിലാണ് അംബുജത്തിനെ പോലുള്ളവർ വ്യത്യസ്തരാകുന്നത് .
നമ്മുടെ നാടിന്റെ പൈതൃക ബൗദ്ധീക സ്വത്താണ് കണ്ണാടിപ്പായ . അതിന്റെ നാടൻ സാങ്കേതിക വിദ്യയേയും വിദഗ്ദ്ധരെയും പ്രതിനീധികാരിയ്ക്കുന്ന ഉപ്പുകുന്ന നിവാസിയായ അംബുജത്തെ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയം , 2025 - ലെ ലോക ഫോക്‌ലോർ ദിനാഘോഷത്തിന്റെ ഭാഗമായി മ്യൂസിയത്തിൽ വച്ച് ആദരിച്ചു . അവരുടെ കണ്ണാടിപ്പായ ഉൾപ്പെടുന്ന മുള - ഈറ്റ ഉത്പന്നങ്ങളുടെ ഒരു പ്രദർശനം - " കണ്ണാടിപ്പായ " എന്ന പേരിൽ ആഗസ്റ്റ് - 22 മുതൽ 24 വരെ ഇവിടെ സംഘടിപ്പിക്കപ്പെട്ടു .
മയീറ്റ ഏകദേശം നാല്പത്തിയഞ്ച് വർഷത്തോളം മൂപ്പെത്തുമ്പോഴാണ് പൂക്കുന്നത് .മുളംകൂട്ടം പൂക്കുമ്പോൾ നെല്ല് ഉണ്ടാകുന്നു . മയീറ്റ പൂക്കുമ്പോൾ അതിൽ ഒരുതരം കായ്കൾ ആണ് ഉണ്ടാകുന്നത് .അവ വിശാംശം അടങ്ങിയവയാണ് . ഏതാണ്ട് 35 മുതൽ 40 വരെ അടി ഉയരത്തിൽ മയീറ്റ വളരുന്നു . അവയുടെ തലപ്പുകൾ സമീപത്തെ , വൃക്ഷശിഖരങ്ങളിൽ അഭയം പ്രാപിയ്ക്കുന്നു . കാട്ടകങ്ങളിൽ വളരുന്നതിനാൽ അവിടേയ്ക്ക് പോകുന്നതിനും അവ വെട്ടിയെടുക്കുന്നതിനും അവയെ ചുമന്ന് വീടുകളിൽ എത്തിയ്ക്കുന്നതിനും സാമൂഹിക കൂട്ടായ്‌മ അനിവാര്യമാണ് . ഏറെക്കുറെ നാൽപ്പത്തിയഞ്ച് കൊല്ലത്തെ മൂപ്പെത്തുമ്പോഴാണ് അവ പൂക്കുക പതിവ് . ഇരുപത്തിയഞ്ച് വര്ഷം മുൻപ്കുമയീറ്റ പൂത്തിരുന്നു
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കവുമായി ഇണങ്ങുന്ന ഏതാനും ചിത്രങ്ങൾ ഇതിനൊപ്പം ചേർക്കുന്നു .
1. കണ്ണാടിപ്പായ തടുക്ക് .
2. ഉപ്പുകുന്നിലെ മയീറ്റ - വീഡിയോ .
3. എക്സിബിഷൻ വീഡിയോ .
4. ഗ്രൂപ്പ് ഫോട്ടോ
5. പൂത്തുനിൽക്കുന്ന മൂട്ടിമരം .
6. മൂട്ടിമരത്തിലെ കായ് പിടുത്തം .
7. മക്ക് കായ്
8. കണ്ണാടിപ്പായ തടുക്ക് , മ്യൂസിയത്തിന് , അംബുജം സമ്മാനിയ്ക്കുന്നു .
9. സമാപനയോഗം - വീഡിയോ .
10. അംബുജത്തിന് Thanks Card നൽകുന്നു .